അച്ഛനെന്താ ഫോണെടുക്കാത്തത്!”
മൂന്ന് തവണ വിളിച്ചിട്ടും കിട്ടാതെ ജിജ്ഞാസാ കുമാരി എന്ന ആ കൊച്ചു പെൺകുട്ടി നിരാശയോടെ ചോദിച്ചു.
“അച്ഛന് തിരക്കായിരിക്കും മോളേ. കുറച്ചു കഴിയുമ്പോൾ തിരിച്ചു വിളിക്കും”
അമ്മ സുഷമ യാദവ് മകളെ ആശ്വസിപ്പിച്ചു.
500 കിലോമീറ്ററുകൾക്കപ്പുറം കശ്മീരിലെ മാനസ്ബലിൽ ഗരുഡ് കമാൻഡോകളുടെ ഓപ്പറേഷൻ ബേസിലെ മങ്ങിയ വെളിച്ചമുള്ള മുറിയിൽ കോർപറൽ ജ്യോതി പ്രകാശ് നിരാലയുടെ ഫോണിൽ തൻ്റെ മൂന്ന് വയസ്സുകാരി മകൾ ജിജ്ഞാസയുടെ ചിത്രം മൂന്നാമതും തെളിഞ്ഞു വന്നു.മകളുടെ ചിത്രത്തിലേക്ക് നോക്കി ചെറുപുഞ്ചിരിയോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു. മുറിയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് 617ആം ഗരുഡ് ഫ്ലൈറ്റിൻ്റെ കമാൻഡിംഗ് ഓഫീസർ സ്ക്വാഡ്രൺ ലീഡർ രാജീവ് ചൗഹാൻ സംസാരിച്ചു തുടങ്ങി.
“ചന്ദ്രഗീറിലെ ഒരു വീട്ടിൽ തീവ്രവാദികൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നു തന്നെയാണ് ഇൻഫർമേഷൻ.എത്രയും വേഗം വേട്ട തുടങ്ങണം”. മുറിയിലുള്ള 18 കമാൻഡോകളും കമാൻഡിംഗ് ഓഫീസർ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു.
” രണ്ട് പേരാണ് വീട്ടിലുള്ളതെന്നാണ് വിവരം. ഒരാൾ മെഹ്മൂദ് ഭായി. രണ്ടാമത്തെയാൾ ഒസാമ ജംഗീ”
രണ്ടാമത്തെയാളുടെ പേര് പറഞ്ഞതും കമാൻഡോകൾ അത്ഭുതത്തോടെ പരസ്പരം നോക്കി.’ഉബൈദ്’ എന്ന് വിളിപ്പേരുള്ള ഒസാമ ജംഗി! ലഷ്കർ-ഇ-തോയ്ബയുടെ സെക്കൻറ് കമാൻഡൻറ് അബ്ദുൾ റഹ്മാൻ മഖിയുടെ മകൻ, മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ സാഖി ഉർ റഹ്മാൻ ലഖ്വിയുടെ അനന്തരവൻ!ഇന്ത്യൻ സൈന്യത്തിൻ്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പേര്.
കമാൻഡോകളുടെ ആശ്ചര്യം ആവേശമാക്കി മാറ്റിക്കൊണ്ട് CO രാജീവ് പറഞ്ഞു. “അവർ തന്നെ. മിലിന്ദും നിലേഷും നമുക്ക് നഷ്ടപ്പെടാൻ കാരണം അവരായിരുന്നു. ഗരുഡ് കമാൻഡോകൾ ആരാണെന്ന് ഇത്തവണ നമ്മൾ അവർക്ക് കാണിച്ചു കൊടുക്കും.കശ്മീരിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ഓപ്പറേഷനായിരിക്കും ഇത്. ഗരുഡ് എന്ന് കേൾക്കുമ്പോൾ ഇനി അവർ ഭയക്കണം.”
ഒരു മാസം മുമ്പാണ് ബന്ദിപ്പുരയിൽ വച്ച് ഗരുഡ് കമാൻഡോകളായ കോർപ്പറൽ നിലേഷ് കുമാറും സെർജൻ്റ് മിലിന്ദ് കിഷോറും ലഷ്ക്കർ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. തീവ്രവാദികൾ വളഞ്ഞിട്ടും അഭിമന്യുവിനെപ്പോലെ പോരാടി മരിച്ച നിലേഷിനും മിലിന്ദിനും ശൗര്യ ചക്ര നൽകിയാണ് രാജ്യം ആദരിച്ചത്. അന്നു മുതൽ ലഷ്ക്കറിനോടുള്ള പ്രതികാരവുമായി ഗരുഡ് കമാൻഡോകൾ കാത്തിരിക്കുകയായിരുന്നു.
ചന്ദ്രഗീർ ഗ്രാമത്തെപ്പറ്റിയും 13 ആം രാഷ്ട്രീയ റൈഫിൾസുമായി ചേർന്ന് പിറ്റേ ദിവസം നടത്തേണ്ട ഓപ്പറേഷനെപ്പറ്റിയും പ്രാഥമിക വിവരങ്ങൾ നൽകി ഒരു മണിക്കൂർ നീണ്ട ആ മീറ്റിംഗ് അവസാനിച്ചു.മീറ്റിംഗ് തീർന്നയുടൻ കോർപ്പറൽ ജ്യോതി ഭാര്യ സുഷമയുടെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തു. പതിവ് പോലെ മകൾ ജിജ്ഞാസ തന്നെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.
” അച്ഛനെപ്പോഴാണ് വരുന്നത്. എനിക്ക് പുതിയ കഥകൾ കേൾക്കണം” അവൾ പറഞ്ഞു.
“അച്ഛൻ പെട്ടെന്ന് തന്നെ വരാം. അച്ഛന് നാളെ രാവിലെ നാല് മണിക്ക് ജോലിക്ക് പോകണം. മോള് ഉറങ്ങിക്കോളൂ.”
അധികം സംസാരിക്കാൻ കഴിയാത്ത നിരാശയിൽ ആ പെൺകുട്ടി ഫോൺ അമ്മയ്ക്ക് കൈമാറി. വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചശേഷം പുലർച്ചെ തന്നെ എഴുന്നേൽക്കേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞ് രണ്ട് മിനിറ്റ് നീണ്ട ആ ഫോൺ സംഭാഷണം അവസാനിച്ചു. എന്നാൽ ഓപ്പറേഷൻ്റെ കാര്യം കോർപ്പറൽ ജ്യോതി ഭാര്യയോട് പറഞ്ഞില്ല.
പിറ്റേദിവസം , 2017 നവംബർ 18.
സൂര്യനുദിക്കും മുമ്പ് തന്നെ 617ആം ഗരുഡ് ഫ്ലൈറ്റ് കമാൻഡോകൾ അതീവ സുരക്ഷാ മേഖലയായ 13ആം രാഷ്ട്രീയ റൈഫിൾസിൻ്റെ മാനസ്ബൽ ബേസിലെത്തി.ഓപ്പറേഷനെ പറ്റിയുള്ള വിശദമായ വിവരണം അവിടെ വച്ച് നടന്നു. 2 സ്ക്വാഡുകളെ തയ്യാറാക്കി. സ്ക്വാഡ്രൺ ലീഡർ രാജീവ് ചൗഹാൻ്റെ നേതൃത്വത്തിൽ 11 ഗരുഡ് കമാൻഡോകളും ആർമി മേജറുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന 13 RR ടീമും .
ഉച്ചക്ക് ശേഷം മാനസ്ബലിലെ 13 RRൻ്റെ ബേസിൽ നിന്നും രണ്ട് സിവിലിയൻ ട്രക്കുകൾ സാവധാനത്തിൽ പുറത്തേക്ക് പോയി.
മഞ്ഞ ടാർപോളിൻ കൊണ്ട് മറച്ച ആദ്യത്തെ ട്രക്കിൽ 11 ഗരുഡ് കമാൻഡോകൾ . മുൻപിലത്തെ സീറ്റിൽ നീട്ടി വളർത്തിയ താടിയും നീളൻ കശ്മീരി കമ്പിളി കുപ്പായവും ധരിച്ച് കമാൻഡിംഗ് ഓഫീസർ രാജീവ് ചൗഹാൻ.100 മീറ്റർ പിന്നിലായി നീങ്ങുന്ന രണ്ടാമത്തെ ട്രക്കിൽ 13 RRലെ മേജറും പതിനൊന്ന് സൈനികരും.കശ്മീർ താഴ്വരയുടെ നിശബ്ദതക്ക് ഭംഗം വരുത്താതെ വളരെ സാവധാനത്തിൽ ചന്ദ്രഗീർ ഗ്രാമം ലക്ഷ്യമാക്കി ട്രക്കുകൾ നീങ്ങിക്കൊണ്ടിരുന്നു.
” മിലിന്ദിൻ്റെയും നിലേഷിൻ്റെയും മരണത്തിന് ഇന്ന് കണക്ക് തീർക്കണം.എത്ര നാളായി കാത്തിരിക്കുകയായിരുന്നു. എത്രയെണ്ണമുണ്ടോ അത്രയും നല്ലത്. എല്ലാവനെയും ഒരുമിച്ച് തീർക്കണം” ഇസ്രായേൽ നിർമ്മിത നെഗേവ് ലൈറ്റ് മെഷീൻ ഗൺ മുറുകെ പിടിച്ച് കോർപ്പറൽ ജ്യോതി പ്രകാശ് നിരാല പിറുപിറുത്തു. TAR -21 റൈഫിൾ മുകളിലേക്കുയർത്തി സെർജൻ്റ് സന്ദീപ് കോർപ്പറൽ ജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചു.
മിലിന്ദിൻ്റെയും നിലേഷിൻ്റെയും മരണത്തിൽ ഏറ്റവുമധികം വിഷമിച്ചത് കോർപ്പറൽ ജ്യോതിയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഷമാ യാദവിൻ്റെ വാക്കുകളിൽ പറഞ്ഞാൽ… “സഹോദരങ്ങളെ പോലെയായിരുന്നു അദ്ദേഹത്തിന് അവർ രണ്ടു പേരും. ദീപാവലിക്ക് വീട്ടിലെത്തിയ അദ്ദേഹം മൂന്ന് ദിവസത്തേക്ക് എന്നോടോ മകളോടോ സംസാരിച്ചത് പോലുമില്ല. രാത്രിയിൽ ഉറക്കമില്ലാതെ മിലിന്ദിൻ്റെയും നിലേഷിൻ്റെയും ഫോട്ടോ നോക്കി കരയുമായിരുന്നു. പ്രതികാരം ചെയ്യാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ലന്ന് പറയുമായിരുന്നു.”
ട്രക്കുകൾ പുറത്തു പോയ ഉടൻ 13 RR ബേസിലേക്ക് പുതിയ ഇൻറലിജൻസ് സന്ദേശമെത്തി. ‘വീടിനുള്ളിൽ രണ്ടല്ല, ആറ് തീവ്രവാദികൾ ഉണ്ട്’ എന്നതായിരുന്നു സന്ദേശം. ബേസിൽ നിന്നും കമാൻഡിംഗ് ഓഫീസർ രാജീവിന് സന്ദേശം കൈമാറി. CO രാജീവ് വിവരം പുറകിലിരിക്കുന്ന കമാൻഡോകളെ അറിയിച്ചു. കോർപ്പറൽ ജ്യോതിയുടെ വാക്കുകൾ കോർപ്പറൽ ദേവേന്ദ്ര മേഹ്ത്ത ആവർത്തിച്ചു. “എത്ര പേരുണ്ടോ അത്രയും നല്ലത്. എല്ലാവനെയും ഇന്ന് തീർക്കണം”
ചന്ദ്രഗീർ ഗ്രാമത്തിലേക്ക് പ്രവേശിച്ച ട്രക്ക് തീവ്രവാദി സാന്നിധ്യമുള്ള വീടിന് കുറച്ചു ദൂരത്തായി വന്നു നിന്നു. കമാൻഡോകൾ ട്രക്കിൽ നിന്നും സാവധാനമിറങ്ങി. പരിക്കുകളില്ലാതെ ഈ ഓപ്പറേഷൻ അവസാനിപ്പിക്കാൻ നമുക്ക് കഴിയണമെന്ന് CO രാജീവ് എല്ലാവരേയും ഓർമ്മിപ്പിച്ചു. തീവ്രവാദി സാന്നിധ്യമുള്ള വീടും ചുറ്റിലുമുള്ള 4 വീടുകളും 22 പേരുടെ ടീം വളരെ വേഗം വളഞ്ഞു.തീവ്രവാദികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് CO രാജീവ് കണക്കുകൂട്ടിയ പ്രധാന പോയിൻ്റിൽ കോർപ്പറൽ ജ്യോതിയെയും കോർപൽ ദേവേന്ദ്രയെയും നിയോഗിച്ചു.നേരിട്ടുള്ള ആക്രമണം ഏൽക്കാത്ത രീതിയിൽ എല്ലാ കമാൻഡോകളും മറവുകൾ നോക്കി പൊസിഷൻ ചെയ്തു.
അധികം വൈകിയില്ല. പ്രധാന വീടിനുള്ളിൽ നിന്നും AK 47 റൈഫിൾ ഗർജ്ജിച്ചു. പിടിയിലായെന്നു മനസ്സിലായെങ്കിലും പോരാടാൻ തയ്യാറാണെന്നുള്ള സന്ദേശമായിരുന്നു അത്.ഇൻറലിജൻസ് വിവരം ശരിയായതിൻ്റെ ആശ്വാസം സൈനികരുടെ മുഖത്തും പ്രകടമായി.
കുറച്ചു നിമിഷത്തെ നിശബ്ദതക്കു ശേഷം വീടിൻ്റെ പിന്നിലത്തെ വാതിൽ മെല്ലെ തുറന്ന് ഒരാൾ പതിയെ പുറത്തേക്ക് നോക്കി. ഒരു നിമിഷം പോലും വൈകാതെ ഒരു ഗരുഡ് കമാൻഡോയുടെ റൈഫിളിൽ നിന്നും വെടിയുണ്ട പാഞ്ഞു.ആദ്യത്തെ തീവ്രവാദി വാതിലിനു ചേർന്നുള്ള പടവുകളിൽ കൂടി ഊർന്ന് താഴേക്ക് വീണു.ഒരു ടെററിസ്റ്റ് തീർന്നു. ഇൻറലിജൻസ് വിവരം കൃത്യമായാൽ ഇനിയും 5 പേർ കൂടി വീട്ടിലുണ്ടാവണം.
ഒന്നര മിനിറ്റിനുള്ളിൽ വീടിൻ്റെ മുൻവശത്തുകൂടി ചുറ്റിലും വെടിയുതിർത്തു കൊണ്ട് 5 തീവ്രവാദികളും ഒരുമിച്ച് പുറത്തേക്കു വന്നു.രണ്ട് തീവ്രവാദികൾ ഗ്രനേഡ് ലോഞ്ചർ പ്രയോഗിച്ചു. വീടിൻ്റെ മുൻവശം പുകപടലങ്ങൾ കൊണ്ട് നിറഞ്ഞു. കോർപറൽ ജ്യോതിയും ദേവേന്ദ്രയും നിമിഷങ്ങൾക്കുള്ളിൽ ചാടി പൊസിഷൻ മാറ്റി ഗ്രനേഡിൽ നിന്നും രക്ഷപ്പെട്ടു.5 തീവ്രവാദികളും പെട്ടെന്ന് തന്നെ ഒരുമിച്ച് കൂടി ജ്യോതിയുടെയും ദേവേന്ദ്രയുടെയും പൊസിഷൻ്റെ നേർക്ക് അടുത്തു കൊണ്ടിരുന്നു. തീവ്രവാദികൾക്ക് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം അതായിരുന്നു.കോർപറൽ ജ്യോതി തീവ്രവാദികളുടെ നീക്കം മാത്രം ശ്രദ്ധിച്ചു.10 മീറ്റർ അകലം മാത്രം.ഒരു നിമിഷത്തേക്ക് കോർപറൽ ജ്യോതി ദേവേന്ദ്രയുടെ മുഖത്തേക്ക് നോക്കി. മിലിന്ദിൻ്റെയും നിലേഷിൻ്റെയും മരണത്തിനുള്ള പ്രതികാരദാഹം കൊണ്ട് തിളങ്ങുന്ന ജ്യോതിയുടെ കണ്ണുകൾ ദേവേന്ദ്ര ശ്രദ്ധിച്ചു.
ദേവേന്ദ്രയുടെ പ്രതീക്ഷ പാടെ തെറ്റിച്ചു കൊണ്ട് കോർപറൽ ജ്യോതി മറവിൽ നിന്നും പുറത്തേക്ക് വന്നു. ലൈറ്റ് മെഷീൻ ഗണ്ണിൽ നിന്നും വെടിയുണ്ടകൾ പായിച്ചു കൊണ്ട് അവൻ തീവ്രവാദികളുടെ നേർക്ക് നടന്നു!”ജ്യോതീ, എന്താണീ ചെയ്യുന്നത്! പോകരുത്. മറഞ്ഞിരിക്കൂ…. ” ദേവേന്ദ്രയുടെ വാക്കുകൾ കോർപ്പറൽ ജ്യോതിയുടെ മെഷീൻഗണ്ണിൻ്റെ ഗർജ്ജനത്തിൽ മറഞ്ഞു.
(പിന്നീട് ദേവേന്ദ്ര പറഞ്ഞത് ‘അവൻ തീരുമാനിച്ചുറപ്പിച്ചിരുന്നു.അവനെ തടയാൻ ആർക്കും കഴിയുമായിരുന്നില്ല’ എന്നാണ് )
ഒരു മിനിറ്റിൽ150 റൗണ്ട് വെടിവെക്കാൻ കഴിയുന്ന ഗൺ നിർത്താതെ പ്രവർത്തിപ്പിച്ചു കൊണ്ട് അവൻ തീവ്രവാദികളുടെ നേർക്ക് നടന്നു.CO രാജീവിൻ്റെ വാക്കുകളിൽ ….” അവൻ വെടിവെച്ചു കൊണ്ട് മുന്നോട്ട് പോയി. അവൻ മുന്നോട്ട് പോയ്ക്കൊണ്ടേ ഇരുന്നു. അതൊരു കാഴ്ച്ച തന്നെയായിരുന്നു ”
തീവ്രവാദികളുടെ മുൻപിലുണ്ടായിരുന്നത് ഒസാമ ജംഗി തന്നെയായിരുന്നു. ജംഗിയുടെ നെഞ്ച് തുളച്ച് കോർപറൽ ജ്യോതിയുടെ വെടിയുണ്ട പാഞ്ഞു.ജംഗി നിലത്തു വീണു.ഞെട്ടിപ്പോയ ബാക്കി 4 തീവ്രവാദികളും പെട്ടെന്ന് നിന്നു. ആദ്യത്തെ നീക്കത്തിൽ തന്നെ കോർപറൽ ജ്യോതിയുടെ ഗണ്ണിലെ പകുതി വെടിയുണ്ടകൾ തീർന്നിരുന്നു.എന്നാൽ കവർ ഫയർ ചെയ്യൂ എന്ന് ദേവേന്ദ്രയോട് വിളിച്ച് പറത്തു കൊണ്ട് അവൻ മുന്നോട്ടു തന്നെ നടന്നു.
പട്ടാള യൂണിഫോമിലായിരുന്ന മെഹ്മൂദ് ഭായിയുടെ തല തുളച്ചു കൊണ്ട് ജ്യോതിയുടെ വെടിയുണ്ട വീണ്ടും പാഞ്ഞു. ടീമിലുള്ള ആർക്കും വിശ്വസിക്കാൻ സാധിച്ചില്ല. ഒരു ഡസൻ തവണയെങ്കിലും സൈന്യത്തെ വെട്ടിച്ചു കടന്നു കളഞ്ഞിട്ടുള്ള 2 അന്താരാഷ്ട്ര തീവ്രവാദികളുടെ പേര് ഹിറ്റ്ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുന്നു!അതും വെറും 3 മിനിറ്റിനുള്ളിൽ !!
പരിഭ്രമിച്ചു പോയ മറ്റു മൂന്ന് തീവ്രവാദികളും ഓടി ഒരു കുഴിയിലേക്ക് ചാടി മറഞ്ഞിരുന്നു. കോർപ്പറൽ ജ്യോതി തിരിഞ്ഞ് ബഡ്ഡിയായ ദേവേന്ദ്രയുടെ മുഖത്തേക്ക് നോക്കി. മിലിന്ദിനും നിലേഷിനും വേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു! വിയർപ്പു കൊണ്ട് തിളങ്ങുന്ന അവൻ്റെ മുഖത്തെ ചിരിയിൽ നിന്നും ദേവേന്ദ്രക്ക് മനസ്സിലായി.
അവശേഷിച്ച മൂന്ന് തീവ്രവാദികളിൽ രണ്ടു പേർക്ക് ഇതിനോടകം ജ്യോതിയുടെ വെടിയേറ്റ് പരിക്ക് പറ്റിയിരുന്നു.
” മതിയാക്കൂ ജ്യോതി. തിരിച്ചു വരൂ ” ദേവേന്ദ്ര അഭ്യർത്ഥിച്ചു.
തീവ്രവാദികൾ ഇരിക്കുന്ന കുഴിയിലേക്ക് നോക്കിയ കോർപറൽ ജ്യോതിയുടെ മെഷീൻ ഗൺ വീണ്ടും ശബ്ദിച്ചു.വെടിവെച്ചു കൊണ്ട് അവൻ തീവ്രവാദികളുടെ നേർക്ക് നടന്നു.
“ജ്യോതീ, വേഗത കുറക്കൂ ” സ്ക്വാഡ്‌റൺ ലീഡർ രാജീവ് വിളിച്ചു പറഞ്ഞു.കുഴിയിൽ നിന്നും തലയുയർത്തിയ മൂന്നാമത്തെ തീവ്രവാദിയുടെ തലതുളച്ചു കൊണ്ട് ജ്യോതിയുടെ വെടിയുണ്ട വീണ്ടും പാഞ്ഞു.എന്നാൽ ദേവേന്ദ്രയും രാജീവും നോക്കി നിൽക്കേ കോർപറൽ ജ്യോതിയും നിലത്ത് വീണു.ക്രോസ് ഫയറിൽ തീവ്രവാദികളിൽ ഒരാളുടെ വെടിയുണ്ട ജ്യോതിയുടെ തലയിൽ കൊണ്ടു. ജ്യോതി വീണുവെന്ന് മനസ്സിലാക്കിയ CO രാജീവ് ഭീകരരുടെ നേർക്ക് വെടിവെച്ചു കൊണ്ടേയിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ബഡ്ഡിയായ ദേവേന്ദ്ര മുന്നോട്ടോടി ജ്യോതിയുടെ ശരീരം വലിച്ചു മറവിലേക്ക് മാറ്റി.അവൻ്റെ കണ്ണുകൾ തുറന്നു തന്നെയിരിക്കുകയായിരുന്നു.കണ്ണുകളിലെ തിളക്കം പതിയെ മാഞ്ഞു. മെല്ലെ കണ്ണുകൾ അടഞ്ഞു. ധീരതയുടെയും സാഹസത്തിൻ്റെയും പര്യായമായ ഗരുഡ് കമാൻഡോ കോർപറൽ ജ്യോതി പ്രകാശ് നിരാല വിട പറഞ്ഞു.
സഹപ്രവർത്തകൻ്റെ മരണത്തിൽ ഒട്ടും പതറാതെ കോർപറൽ ദേവേന്ദ്ര ജ്യോതിയുടെ മെഷീൻ ഗൺ കയ്യിലെടുത്ത് തീവ്രവാദികളുടെ നേർക്ക് ഓടി. CO രാജീവ് കുഴിയുടെ നേർക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞു കൊണ്ട് മുന്നോട്ടോടി വന്നു.അവശേഷിച്ച 2 തീവ്രവാദികൾ ദേവേന്ദ്രയുടെയും രാജീവിൻ്റെയും നോക്കിനിരയായി.
12 മിനിറ്റ് ! CO രാജീവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വെറും 12 മിനിറ്റുകൊണ്ട് ഓപ്പറേഷൻ അവസാനിച്ചിരിക്കുന്നു!എണ്ണം പറഞ്ഞ 6 തീവ്രവാദികൾ തീർന്നു.അതിൽ 2 പേർ വിദഗ്ധ പരിശീലനം ലഭിച്ച അന്താരാഷ്ട്ര തീവ്രവാദികൾ !ആറ് തീവ്രവാദികളുടെയും ശവശരീരം ഒരുമിച്ച് കിടത്തി ഓരോ തവണ കൂടി തലയിലൂടെ ബുള്ളറ്റ് പായിച്ച് മരണം ഉറപ്പു വരുത്തി.
“ഈ ഓപ്പറേഷൻ നമുക്കൊരു വിജയമല്ല. കോർപറൽ ജ്യോതിയെ നമുക്ക് നഷ്ടമായിരിക്കുന്നു. അവനെപ്പോലൊരാളുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ നമുക്കോരോരുത്തർക്കും അഭിമാനിക്കാം” CO രാജീവ് കമാൻഡോകളോട് പറഞ്ഞു.
ബേസ് കമാൻഡിൽ തിരിച്ചെത്തിയ ശേഷം കമാൻഡിംഗ് ഓഫീസർ രാജീവ് കോർപറൽ ജ്യോതിയുടെ ഭാര്യ സുഷമാ യാദവിനെ ഫോണിൽ വിളിച്ചു. ജ്യോതിയുടെ വീരമൃത്യുവിനെ പറ്റി അറിയിച്ചു.കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം സുഷമ പറഞ്ഞു… ” കൂട്ടുകാരുടെ മരണത്തിന് അദ്ദേഹം പ്രതികാരം ചെയ്തു അല്ലേ ? എങ്കിൽ സന്തോഷത്തോടു കൂടി തന്നെയാണ് അദ്ദേഹം പോയത് ” പിന്നീട് കുറച്ചു നേരം കരഞ്ഞു.ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ കോർപറൽ ജ്യോതിയുടെ ശരീരത്തെ സല്യൂട്ട് ചെയ്തു കൊണ്ടാണ് ഭാര്യ സുഷമ സ്വീകരിച്ചത്. മകൾ ജിജ്ഞാസക്കാകട്ടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
സമാധാന കാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകിയാണ് കോർപറൽ ജ്യോതി പ്രകാശ് നിരാലയെ രാജ്യം ആദരിച്ചത്. 2018ലെ റിപ്പബ്ലിക് ദിനത്തിൽ നിറകണ്ണുകളോടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജ്യോതിയുടെ അമ്മയ്ക്കും ഭാര്യക്കും പുരസ്ക്കാരം സമർപ്പിച്ചത്.വ്യോമസേനയിൽ രണ്ടുപേർക്ക് മാത്രമായിരുന്നു ഇതിന് മുമ്പ് അശോക ചക്ര ലഭിച്ചത്. 1952ൽ ബെല്ലി ലാൻ്റിംഗ് നടത്തി വിമാനത്തിലുണ്ടായിരുന്ന 9 മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സുഹാസ് ബിശ്വാസ് ആയിരുന്നു ഒന്ന്. മറ്റൊരാൾ ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ സ്ക്വാഡ്‌റൺ ലീഡർ രാകേഷ് ശർമ്മ.
ആക്രമണത്തിനിടയിൽ സഹപ്രവർത്തകൻ്റെ ശരീരം വീണ്ടെടുക്കാൻ കാണിച്ച ധൈര്യത്തിനും ഒരു തീവവാദിയെ വകവരുത്തിയതിനും കോർപറൽ ദേവേന്ദ്രക്ക് ശൗര്യചക്ര ലഭിച്ചു. CO രാജീവിന് വായുസേനാ മെഡലും നൽകി രാജ്യം ആദരിച്ചു. ‘തൻ്റെ സൈനിക ജീവിതത്തിൽ ഇതുപോലൊരു ഓപ്പറേഷൻ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. ആ ഓപ്പറേഷൻ നീണ്ടു പോയിരുന്നെങ്കിൽ എത്ര സൈനികർ മരിക്കുമായിരുന്നുവെന്ന് എനിക്കുറപ്പില്ല. ഒരു പക്ഷെ തീവ്രവാദികളുടെ എണ്ണത്തിനൊപ്പം തന്നെ സൈനികരും മരിച്ചേനെ. അവൻ്റെയൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ അംഗീകാരം’ കമാൻഡിംഗ് ഓഫീസർ രാജീവ് അനുസ്മരിച്ചു. 2018ലെ വ്യോമസേനാ ദിനത്തിൽ 617ആം ഗരുഡ് ഫ്ലൈറ്റിനെ വ്യോമസേന ആദരിച്ചു.
“അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. നാടിനു വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. മിലിന്ദിൻ്റെയും നിലേഷിൻ്റെയും മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. അതിനു ശേഷം അദ്ദേഹം ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞങ്ങളോട് പോലും വളരെ കുറച്ചു മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ. അന്ന് രാത്രി ഒരൽപ്പനേരം കൂടി അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴാലോചിക്കുന്നു.” ഭാര്യ സുഷമാ യാദവ് ഓർമ്മിച്ചു.
“മകൾ ജിജ്ഞാസക്ക് മാത്രം കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല.അച്ഛൻ വീരമൃത്യു വരിച്ചതും കൂട്ടുകാരുടെ മരണത്തിന് പ്രതികാരം ചെയ്ത കഥകളുമെല്ലാം പറഞ്ഞു കൊടുത്തെങ്കിലും അവൾക്ക് അതൊന്നും ഉൾക്കൊള്ളാറായിട്ടില്ല. പേര് പോലെ തന്നെ കുറേ സംശയങ്ങൾ അവൾ തിരിച്ചു ചോദിക്കും.അച്ഛൻ കുറച്ചു നാൾ മുമ്പ് ബാഗുമെടുത്ത് ജോലിക്ക് പോയതാണെന്നാണ് അവളിപ്പോഴും കൂട്ടുകാരോടെല്ലാം പറയുന്നത് ” സുഷമാ യാദവിൻ്റെ കണ്ണുകൾ നിറഞ്ഞു.
Discussion about this post